Claim
ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ.
Fact
എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനത്തിന് കൊടുത്ത മറുപടിയിൽ നിന്നും അടർത്തി മാറ്റിയാണ് ഇത് പ്രചരിപ്പിക്കുന്നത്.
ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ വേണ്ടിവന്നാൽ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്.
“രാഷ്ട്രീയ കേരളത്തെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ആർഎസ്എസ് സഖ്യം ഉണ്ടാക്കാൻ വേണ്ടി വന്നാൽ മോഹൻ ഭാഗവതിനെ തന്നെ കാണുമെന്ന് ഗോവിന്ദൻ,” എന്നാണ് പോസ്റ്റർ.

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എംആർ അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ഈ പ്രചരണം. സിപിഎം നിർദേശത്തെ തുടർന്നാണ് എഡിജിപി, ആർഎസ്എസ് നേതാവിനെ കണ്ടത് എന്നൊരു ആരോപണം ഉണ്ട്.
ഇവിടെ വായിക്കുക:Fact Check: ആർഎസ്എസ് നടത്തിയ പരിപാടിയിലല്ല സതീശൻ പങ്കെടുത്തത്
Fact Check/Verification
ഞങ്ങൾ പോസ്റ്ററിലെ വാചകങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ സമകാലിക മലയാളത്തിൽ നിന്നും 2024 സെപ്റ്റംബർ 10ലെ വാർത്ത കിട്ടി.

“ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടാല്‍ പോരെ? എന്തിനാണ് എഡിജിപി: എം വി ഗോവിന്ദന്‍,” എന്ന തലക്കെട്ടിലാണ് വാർത്ത.
“ആര്‍എസ്എസുമായി ഡീലുണ്ടാക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എംവി ഗോവിന്ദന്‍. ഡീലുണ്ടാക്കാനാണെങ്കില്‍ മോഹന്‍ ഭാഗവതിനെ കണ്ടുകൂടെ. കേരളത്തില്‍ ഇടത് മുന്നണിയെ നിര്‍ജ്ജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം,” എന്നാണ് വാർത്ത പറയുന്നത്.
“സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും സിപിഎം നിര്‍മിച്ച് നല്‍കുന്ന 11 വീടുകളുടെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദന്‍,” വാർത്ത തുടരുന്നു.
“ആർഎസ്എസുമായി സംസാരിക്കാൻ ആരെയും ആശ്രയിക്കേണ്ട ഗതികേടില്ല: എം.വി. ഗോവിന്ദൻ,” എന്ന തലക്കെട്ടിൽ കലാകൗമുദിയും 2024 സെപ്റ്റംബർ 10ൽ ഈ വാർത്ത കൊടുത്തിരുന്നു.
“ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് വിമർശിച്ച് എം.വി. ഗോവിന്ദൻ. ഡീൽ ഉണ്ടാക്കാനാണെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം,” കലാകൗമുദി വാർത്ത പറയുന്നു.

സിപിഎം കോവളം ഏരിയാ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തെ കുറിച്ച് തിരഞ്ഞപ്പോൾ, 2024 സെപ്റ്റംബർ 10ന് എംവിഗോവിന്ദന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള ഒരു വീഡിയോ കിട്ടി.
മുഖ്യമന്ത്രി പിണറായി വിജയനാണ് വിഡിയോയിൽ ആദ്യം സംസാരിക്കുന്നത്. തുടർന്ന് ഗോവിന്ദൻ സംസാരിക്കുന്നു. വീഡിയോയുടെ 2.15 മണിക്കൂർ ഭാഗത്ത് ആർഎസ്എസും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഗോവിന്ദൻ പറയുന്നുണ്ട്.
“ആർഎസ്എസുമായി എഡിജിപി ചർച്ച നടത്തിയത് സിപിഎമ്മുമായി ലിങ്കുണ്ടാക്കാനാണ് എന്ന കള്ളപ്രചാരണം നടക്കുന്നുണ്ട്, എഡിജിപി ആരെ കണ്ടു എന്തിന് കണ്ടു എന്നതൊന്നും ഞങ്ങളുടെ കാര്യമല്ല,” എന്നാണ് ഗോവിന്ദൻ പറയുന്നത്.”
“സിപിഎമ്മുമായി ആർഎസ്എസിന് ലിങ്ക് ഉണ്ടാക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഇല്ല. ഞങ്ങൾക്ക് ഡീലുണ്ടാക്കാൻ ഉദ്ദേശിച്ചാൽ മോഹൻ ഭാഗവതിനെ കണ്ടുകൂടേ?,” എന്നും ഗോവിടാൻ ചോദിക്കുന്നു.” എന്തിനാ എഡിജിപിയെ കാണുന്നത്. ആർഎസ്എസിന്റെ സർസംഘചാലകുമായി തന്നെ. ബന്ധപ്പെടാൻ സൗകര്യമുള്ള പാർട്ടിയാണ് സിപിഎം. ഈ പ്രചാരണങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്’ എന്നും ഗോവിന്ദൻ പറയുന്നു.

ഈ ഭാഗം സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റിയാണ് ആർഎസ്എസ് സഖ്യം ഉണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞതായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നല്ല
Conclusion
എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതുമായി ബന്ധപ്പെട്ട വിമർശനത്തിന് മറുപടിയിൽ നിന്നും അടർത്തി മാറ്റിയാണ്, ആർഎസ്എസ് സഖ്യം ഉണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞതായി പ്രചരിപ്പിക്കുന്നത്.
“സിപിഎമ്മുമായി ആർഎസ്എസിന് ലിങ്ക് ഉണ്ടാക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിന് ഇല്ല. ഞങ്ങൾക്ക് ഡീലുണ്ടാക്കാൻ ഉദ്ദേശിച്ചാൽ മോഹൻ ഭാഗവതിനെ കണ്ടുകൂടേ,” എന്നാണ് ഗോവിന്ദൻ ചോദിക്കുന്നത്.
Result: Missing Context
Sources
News Report in Kala Kaumudi on September 10, 2024
News Report in Samakalika Malayalam on September 10, 2024
Facebook Post by MV Govindan Master on September 10, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.