Claim: അരിക്കൊമ്പന് എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നു.
Fact: പശ്ചിമബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ രാംലാല്‍ എന്ന ആന.
അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി കഴിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“അരിക്കൊമ്പന്‍ എഫ്‌സിഐ ഗോഡൗണില്‍” എന്ന തലക്കെട്ടിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്.
ഒരു ആന ഗോഡൗണിന്‍റെ ഷട്ടർ തുമ്പിക്കൈ കൊണ്ട് ഇടിച്ച് പൊളിക്കുന്നതും ഒരു ചാക്ക് വലിച്ചെടുക്കുന്നതും കുറച്ചുപേർ ഇതുകണ്ട് നില്‍ക്കുന്നതുമാണ് വീഡിയോയിൽ.
കേരള അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാത്ത അപ്പർ കോതയാർ ഡാം പരിസരം കേന്ദ്രീകരിച്ചാണ് അരിക്കൊമ്പനുള്ളത് എന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അരിക്കൊമ്പൻ്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ പെരിയാർ വന്യജീവി സങ്കേതത്തിൽ ലഭിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് ഇടുക്കി ചിന്നകനാൽ വനമേഖലയിൽ നിന്നും അരിക്കൊമ്പനെ പെരിയാർ റിസേർവിലേക്ക് മാറ്റിയത്. അരിയോടുള്ള ഇഷ്ടം കാരണം അരിക്കൊമ്പൻ എന്ന് വിളിക്കപ്പെടുന്ന ആനയ്ക്ക് ഏകദേശം 30 വയസ്സ് പ്രായമുണ്ട്. ഈ ആന ഇപ്പോൾ ഒരു ജനവാസ കേന്ദ്രത്തിലിറങ്ങി എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരി മോഷ്‌ടിക്കുന്നുവെന്ന പേരിലാണ് വൈറൽ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
Sarvy Joseph റീൽസായി അപ്‌ലോഡ് ചെയ്ത ഈ വീഡിയോ ഞങ്ങൾ കണ്ടപ്പോൾ അതിന് 43 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കണ്ടപ്പോൾ പ്രൊഫൈൽ Noushad Alfa Perayam Kollam ഷെയർ ചെയ്ത റീൽസിന് 43 പേർ വീണ്ടും ഷെയർ ചെയ്തിരുന്നു.

ഞങ്ങൾ കണ്ടപ്പോൾ Sakeer Thoppiyilന്റെ പോസ്റ്റിന് 12 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: തെയ്യങ്ങളെ കൊണ്ട് ബാങ്ക് വിളിപ്പിക്കുന്നു എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
Fact Check/Verification
രണ്ടു കാരണങ്ങൾ കൊണ്ട് ഈ വീഡിയോ സംശയാസ്പദമായി ഞങ്ങൾക്ക് തോന്നി. ഒന്നാമതായി വിഡിയോയിൽ ഉള്ളവർ സംസാരിക്കുന്ന ഭാഷ മലയാളമോ, തമിഴോ അല്ല. കേരളവും തമിഴ്‌നാടുമായിരുന്നു അരിക്കൊമ്പന്റെ വിഹാര രംഗം.
രണ്ടാമതായി, അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. എന്നാൽ വീഡിയോയിൽ ഉള്ള ആനയ്ക്ക് റേഡിയോ കോളറില്ല. അത് കൊണ്ട് തന്നെ ഞങ്ങൾ വീഡിയോ കീ ഫ്രേമുകളാക്കി അതിലൊരു ഫ്രേം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ പ്രമുഖ ബംഗാളി മാധ്യമമായ ആനന്ദബസാർ പത്രിക 2024 മാർച്ച് 29ന് പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് കിട്ടി.
“രാംലാൽ ജംഗൽമഹൽ പ്രദേശത്ത് സുപരിചിതനാണ്-ചിലപ്പോൾ ഒരു വീട്ടുമുറ്റത്ത്, ചിലപ്പോൾ കുടിവെള്ള ടാപ്പിന് മുന്നിൽ ബക്കറ്റിൽ നിന്ന് വെള്ളം കുടിക്കുന്നു, അല്ലെങ്കിൽ ദേശീയ പാതയിൽ ട്രക്ക് നിർത്തി അരി കഴിക്കുന്നു. അവൻ ശരിക്കും ഒരു പല്ലുള്ള ആളാണ്. ഝാർഗ്രാമിലെ വനത്തിൽ രാംലാൽ സാധാരണയായി സ്വതന്ത്രമായി വിഹരിക്കുന്നു. വെള്ളിയാഴ്ച രാവിലെ, അതേ രാംലാലിനെ വെസ്റ്റ് മേദിനിപൂരിലെ ചന്ദ്ര റേഞ്ചിലെ ലസിഭംഗയിൽ കണ്ടു. ഫുഡ് കോർപ്പറേഷൻ്റെ (എഫ്‌സിഐ) ഗോഡൗണിൽ കയറി സംഭരിച്ച അരി കഴിച്ച് രാംലാൽ വീണ്ടും കാട്ടിലേക്ക് പോയി,”എന്ന് വാർത്ത പറയുന്നു

ന്യൂസ് 18 ബംഗ്ല 2024 മാർച്ച് 29ന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഈ വീഡിയോ ഉണ്ട്. “ആനയുടെ ആക്രമണം: വീണ്ടും എന്തൊക്കെ നിയമങ്ങൾ! ‘ഡോൺ’ രാംലാൽ ഷട്ടർ തകർത്തു,” എന്നാണ് വാർത്തയുടെ തലക്കെട്ട്. “രാംലാൽ എഫ്‌സിഐയുടെ ഗോഡൗണിൻ്റെ ഷട്ടർ തകർത്ത് 1 ചാക്ക് അരി പുറത്തെടുത്തു. ആവേശഭരിതരായ നൂറുകണക്കിന് ആളുകൾ രംഗം ആസ്വദിച്ചു.” എന്ന് വാർത്ത പറയുന്നു.

പശ്ചിമ ബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ സാല്‍ബോണി ഗ്രാമത്തിലെ പിരാകാത എഫ്‌സിഐ ഗോഡൗണില്‍ നിന്നുള്ള ചിത്രമാണിതെന്ന് ന്യൂസ് 18 ബംഗ്ല റിപ്പോർട്ടിൽ പറയുന്നു.
പിരാകാത എഫ്‌സിഐ ഗോഡൗൺ ഞങ്ങൾ ഗൂഗിൾ മാപ്പിൽ കണ്ടെത്തി. ഗൂഗിൾ മാപ്പിലെ പിരാകാത ഗോഡൗണിന്റെ ചിത്രവും വൈറൽ വീഡിയോയിലെ ഗോഡൗണിന്റെ ചിത്രവും സമാനമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.


ഇവിടെ വായിക്കുക: Fact Check: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം? വാർത്ത കൃത്രിമമാണ്
Conclusion
പശ്ചിമബംഗാളിലെ വെസ്റ്റ് മേദിനിപൂരിലെ രാംലാല്‍ എന്ന ആന എഫ്‌സിഐ ഗോഡൗണ്‍ തകര്‍ത്ത് അരികഴിക്കുന്ന ചിത്രമാണ് അരിക്കൊമ്പൻ എന്ന പേരിൽ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
ഇവിടെ വായിക്കുക: Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത്
Sources
Report by News 18 Bangla on March 29, 2024
Report by Anand Bazar Patrika on March 29, 2024
Google Map
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.