Fact Check
“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,”എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?

Claim
“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ്.
Fact
ദേശാഭിമാനിയുടെ മുൻപേജ് വ്യാജമാണ്.
“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു,” എന്ന പ്രധാന വാർത്തയുള്ള സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുൻപേജ് എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തെ തുടർന്നാണ് ഈ ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നത്. കുടക്കളത്തെ ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. പത്ര വാർത്തകൾ പ്രകാരം, “എരഞ്ഞോളി പഞ്ചായത്ത് ഓഫീസനടുത്താണ് അപകടം ഉണ്ടായത്. വേലായുധന്റെ വലതുകൈ അറ്റു. മറ്റ് പരിക്കുകളും ഉണ്ട്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
ഇതിനെ തുടർന്ന്, കണ്ണൂരിലെ സ്‌ഫോടനത്തിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. “കുടില്‍ വ്യവസായം പോലെയാണ് പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നതെന്നും സ്റ്റീല്‍പാത്രം കണ്ടാല്‍ തുറന്നുനോക്കരുതെന്ന നിര്‍ദേശം സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് കൊടുക്കണമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സംഭവത്തില്‍ സണ്ണി എം ജോസഫ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി,” എന്നാണ് പത്രവാർത്തകൾ.
ഈ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന പ്രചരണം പറഞ്ഞുവെക്കാൻ ശ്രമിക്കുന്നത് ബോംബ് എന്ന വാക്ക് പോലും ദേശാഭിമാനിയ്ക്ക് ഉപയോഗിക്കാൻ മടിയാണെന്നാണ്. “അപ്പോൾ കണ്ണൂർ ഭാഷയിൽ ബോംബിനെ കുവ്വകിഴങ്ങ് എന്നായിരിക്കും പറയുക.” എന്ന വിവരണത്തിനൊപ്പമാണ് പ്രചരണം.
ഇവിടെ വായിക്കുക: Fact Check: ധ്രുവ് റാഠി എഴുതിയത് എന്ന പേരിൽ ഈദ് ആഘോഷത്തെ പ്രകീർത്തിക്കുന്ന പോസ്റ്റിന്റെ വാസ്തവം അറിയുക
Fact Check/Verification
സൂക്ഷിച്ച് നോക്കിയപ്പോൾ, പ്രചരിക്കുന്ന പത്രത്തിന്റെ ഡേറ്റ് കൊടുത്തിരിക്കുന്നത് 25 എന്ന് ഞങ്ങൾക്ക് ബോധ്യമായി. ജൂൺ 18,2024ൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവം പത്രത്തിൽ വന്നത് ജൂൺ 19,2024ലാണ്. അന്ന് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന്റെ വാർത്ത പത്രത്തിൽ വന്നത് ജൂൺ 20,2024ലുമാണ്. അത് കൊണ്ട് തന്നെ പേജ് വ്യാജമാണ് എന്ന ഒരു ധാരണ ഞങ്ങൾക്ക് ഉണ്ടായി.
തുടർന്ന്,എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിന്റെ വാർത്ത വന്ന ദേശാഭിമാനിയുടെ ജൂൺ 19,2024ലെ ദേശാഭിമാനി പത്രത്തിന്റെ ഇ-പേപ്പർ ഞങ്ങൾ പരിശോധിച്ചു. ഒന്നാം പേജിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. പതിനാലാം പേജിലാണ് ഇതിനെ കുറിച്ചുള്ള റിപ്പോർട്ട്. “തേങ്ങ പെറുക്കുന്നതിനിടെയുണ്ടായ ദാരുണാന്ത്യം,” എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.
“തലശേരി എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. എരഞ്ഞോളി കുടക്കളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങ പെറുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം.എന്തോ വസ്തു കണ്ട് എടുത്ത് പരിശോധിച്ചപ്പോഴാണ് സ്‌ഫോടനമുണ്ടായത്,” എന്നാണ് റിപ്പോർട്ട് പറയുന്നത്.
“ഇന്ന് ഉച്ചയ്ക്ക് 12.50 ന് ആണ് സംഭവം. എരഞ്ഞോളി പഞ്ചായത്ത് ഓഫീസനടുത്താണ് അപകടം ഉണ്ടായത്. വേലായുധന്റെ വലതുകൈ അറ്റു. മറ്റ് പരിക്കുകളും ഉണ്ട്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു,” റിപ്പോർട്ട് തുടരുന്നു.

പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയത്തിന്റെ വാർത്ത പത്രത്തിൽ വന്ന ജൂൺ 20,2024ലെ ഇ-പേപ്പറും ഞങ്ങൾ നോക്കി. അതിൽ മുൻപേജിൽ തന്നെ വാർത്ത കൊടുത്തിട്ടുണ്ട്. എരഞ്ഞോളി ബോംബ് സ്ഫോടനം എന്ന സബ് ഹെഡിങ്ങും മുഖം നോക്കാതെ നടപടി:മുഖ്യമന്ത്രി എന്ന മെയിൻ ഹെഡിങ്ങുമാണ് വാർത്തയിൽ ഉള്ളത്.
“തലശേരിയിലെ എരഞ്ഞോളിയിൽ ബോംബുപൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശദമായ അന്വേഷണം നടത്തി മുഖംനോക്കാതെ നടപടിയെടുക്കും. എവിടെയെങ്കിലും ബോംബുണ്ടോ, ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്നും പരിശോധിക്കുമെന്ന് സണ്ണി ജോസഫിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി,” എന്നാണ് ആ വാർത്ത.
“സ്‌ഫോടക വസ്തുക്കളുടെ നിർമാണം തടയാൻ ശക്തമായ നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും അനധികൃത നിർമാണവും ശേഖരണവും തടയാനും കണ്ടെത്താനുമായി ക്വാറിയടക്കമുള്ള സ്ഥലങ്ങളിൽ നിരന്തരം റെയ്ഡ് നടത്തുന്നുണ്ട്. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെ ഉൾപ്പെടുത്തി പരിശോധനയും പട്രോളിങ്ങും നടക്കുന്നുണ്ട്,” എന്നും വാർത്തയിൽ പറയുന്നുണ്ട്.
“സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതു പ്രവൃത്തിയും തടയാൻ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. പാനൂരിൽ ഈയിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 14 പേരെ അറസ്റ്റ് ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു” വാർത്ത തുടർന്ന് പറയുന്നു.

പ്രചരിക്കുന്ന പത്രത്തിന്റെ മുൻപേജ് ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ പ്രചരിക്കുന്ന പോസ്റ്റിൽ കാണുന്ന പത്രത്തിലെ അതേ പരസ്യങ്ങൾ ചേർത്ത ദേശാഭിമാനി പത്രത്തിന്റെ ഒരു മുൻപേജ് ന്യൂസ്‌പേപ്പർകാർട്ട് എന്ന വെബ്‌സൈറ്റിൽ കൊടുത്തത്തിലേക്ക് അത് നയിച്ചു. ഇസ്രായേലി മിസൈലിന് പച്ചകോടി എന്നാണ് ആ പത്രത്തിലെ പ്രധാന തലക്കെട്ട്. വൻ അഴിമതിയ്ക്ക് കളം ഒരുങ്ങി എന്ന സബ്ഹെഡിങ്ങും പ്രധാനവാർത്തയോടൊപ്പമുണ്ട്.
സാൻ്റാ ക്ളോസിന്റെ ചിത്രവും മുൻപേജിലുണ്ട്. സാൻ്റാ ക്ളോസിന്റെ ചിത്രത്തിനു മുകളിൽ ബോംമ്പിനടുത്തേക്ക് നടന്നടുക്കുന്ന ഒരാളുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണ് വൈറലായ മുൻപേജ് നിർമ്മിച്ചത്. ആ പത്രം സൂം ചെയ്തു നോക്കിയപ്പോൾ, അതിൽ 2013 ഡിസംബർ 25 ബുധൻ എന്ന് വായിക്കാൻ കഴിഞ്ഞു. ഇതേ മുൻപേജ് ഒരു ബ്ലോഗിലും 2013 ഡിസംബർ 25ലെ ദേശാഭിമാനി എന്ന പേരിൽ ചേർത്തിട്ടുണ്ട്.

ഞങ്ങൾ ദേശാഭിമാനിയുടെ ചീഫ് ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയെ വിളിച്ചു. “ഫേസ്ബുക്കിൽ പ്രചരിക്കുന്ന ദേശാഭിമാനിയുടെ പേജ് വ്യാജമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: “എൻഡിഎ ഒരു സീറ്റിൽ ഒതുങ്ങി, എൽഡിഎഫ് ആലത്തൂർ തൂത്ത് വാരി,” എന്ന ദേശാഭിമാനി തലക്കെട്ടിന്റെ വാസ്തവം എന്ത്?
Conclusion
“കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ചു വൃദ്ധൻ മരിച്ചു ,”ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ എന്ന തലകെട്ടുള്ള വാർത്ത വന്നിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: മണിപ്പൂരില്‍ മാതാവിന്റെ രൂപം തകര്‍ത്തതിന്റെ പടമല്ലിത്
Sources
newspaperkart.com
e-paper of Deshabhimani dated June 19, 2024
e-paper of Deshabhimani dated June 20, 2024
Telephone Conversation with Deshabhimani Chief News Editor Manoharan Morayi
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.