Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം അഞ്ചു വര്‍ഷത്തിനുള്ളില്‍ തകര്‍ന്നു.
Fact: കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് മേല്‍പ്പാലം നിര്‍മ്മിച്ചത് കേന്ദ്ര സര്‍ക്കാരാണ്.
പിണറായി വിജയന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച മാര്‍ത്താണ്ഡം മേല്‍പ്പാലം പണിപൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തിനകം തകര്‍ന്നുവെന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
“പിണറായി ഡാാാ. മാർത്താണ്ഡം പാലം ചരിത്രത്തിലേറും. പണിപൂർത്തിയാക്കി അഞ്ചുവർഷത്തിനുള്ളിൽ കോൺക്രീറ്റ് കമ്പി പുറത്തുകാണുന്ന അത്ഭുത പ്രതിഭാസം,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
IUML KOOMANCHIRA എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ, അതിന് 1.8 k ഷെയറുകൾ ഉണ്ടായിരുന്നു.
പോസ്റ്റിൻ്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.
മാര്‍ത്താണ്ഡം മേല്‍പ്പാലത്തില്‍ ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റിൽ വിള്ളൽ വീണത് സംബന്ധിച്ച്, മനോരമ ന്യൂസിൽ മേയ് 8,2024ൽ വന്ന വാർത്ത ഷെയർ ചെയ്താണ് പ്രചരണം. എന്നാൽ വാർത്തയിൽ മേൽപ്പാലം നിർമ്മിച്ചത് പിണറായി വിജയൻറെ സർക്കാരാണ് എന്ന പരാമർശമില്ല.
ഇവിടെ വായിക്കുക: Fact Check: കണ്ണൂർ എയർപോർട്ടിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് തീപിടിക്കുന്ന വീഡിയോ അല്ലിത്
ഞങ്ങൾ മാർത്താണ്ഡം മേൽപ്പാലത്തെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ, “കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു,” എന്ന ന്യൂസ് 18 മലയാളം, മേയ് 7,2024ൽ കൊടുത്ത ഫോട്ടോ ഫീച്ചർ കിട്ടി.
“കന്യാകുമാരിയിലേക്കുള്ള ദേശീയപാതയിൽ മാർത്താണ്ഡം മേൽപ്പാലത്തിൽ കുഴി. ജില്ലയിലെ വെട്ടുവന്നിയിൽ കുഴിത്തുറ പാലം അവസാനിക്കുന്നതു മുതൽ പമ്മം തമിഴനാട് സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഡിപ്പോ വരെയുള്ള രണ്ടര കിലോമീറ്റർ ദൂരത്തിൽ 222 കോടി രൂപ ചെലവിട്ട് നിർമ്മിച്ച മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്,” എന്നാണ് അതിലെ ഒരു ഫോട്ടോയുടെ കാപ്‌ഷൻ.
“കന്യാകുമാരി ജില്ലയുടെ പ്രധാന പട്ടണമായ മാർത്താണ്ഡത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ജില്ലയിലെ പ്രമുഖ നേതാവും അന്നത്തെ കേന്ദ്ര സഹമന്ത്രിയുമായ പൊൻ. രാധാകൃഷ്ണൻ്റെ ശ്രമഫലമായി 2016 ജനുവരി 19 ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 222 കോടിയുടെ മേൽപ്പാലത്തിന് തറക്കല്ലിട്ടു. ഫ്ളൈ ഓവർ 2018 നവംബർ 12-ന് തുറന്നു,” എന്ന് മറ്റൊരു ഫോട്ടോയുടെ കാപ്‌ഷൻ പറയുന്നു.
കേന്ദ്ര സർക്കാരിന്റ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് പ്രകാരം, അവരുടെ പ്രൊജക്റ്റാണിത്.
ഗൂഗിൾ മാപ്പ് പ്രകാരം, മാർത്താണ്ഡം തമിഴ്‌നാട്ടിലാണ്. അത് തിരുവനന്തപുരം നാഗർകോവിൽ ഹൈവേയിലെ ഒരു സ്ഥലമാണ്.
കന്യാകുമാരി ജില്ലയുടെ മാപ്പും കാണിക്കുന്നത് മാർത്താണ്ഡം തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയുടെ ഭാഗമാണെന്നാണ്.
ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല
കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് കേന്ദ്ര സര്‍ക്കാർ നിർമ്മിച്ച മേൽപ്പാലത്തിലാണ് ഒരു കുഴി രൂപപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഇത് കേരള സര്‍ക്കാരിന്റെ പദ്ധതിയല്ല.
ഇവിടെ വായിക്കുക:Fact Check: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധമല്ലിത്
Sources
Photo Feature by News 18, Kerala on May 7, 2024
Website of National Highway Authority of India
Google Map
Map of Kanyakumari district
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.