Claim: യാത്രക്കാരുമായി വന്ന നവകേരള ബസിന് നേരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം.
Fact: 2023 നവംബറിൽ മലപ്പുറം ആനക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം.
നവ കേരള സദസ് സംഘടിപ്പിച്ചപ്പോൾ, യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹപ്രവർത്തകരും സഞ്ചരിക്കാൻ ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങി. ആ സാഹചര്യത്തിൽ ,യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരള ബസിനു നേരെ യൂത്ത് ലീഗ്, ഹരിത നേതാക്കളുടെ പ്രതിഷേധം നടന്നു എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ബസിൽ ഇപ്പോൾ യാത്ര ചെയ്യുന്നത് മന്ത്രിമാരല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവർ നടത്തിയ പ്രതിഷേധമാണിത് എന്ന സൂചനയോടെയാണ് പോസ്റ്റുകൾ.
“ഇവരിപ്പോഴും പഴയ മൂഡിൽ തന്നെ. യാത്രക്കാരുമായി കോഴിക്കോട് എത്തിയ നവകേരളം ബസിന് നേരെ കരിങ്കൊടിയുമായിയൂത്ത് ലീഗും ഹരിത ലീഗും എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ.
Communist Kerala എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 77 ഷെയറുകൾ ഉണ്ടായിരുന്നു.

സഖാവ് ജെമീസ് എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 55 ഷെയറുകൾ ഉണ്ടായിരുന്നു.

ഹാസിഫ് കല്ലിടുമ്പൻ എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 28 ഷെയറുകൾ ഉണ്ടായിരുന്നു.

യാത്രക്കാരുമായി വന്ന നവകേരള ബസ് വാർത്തയിൽ?
സർക്കാറിന്റെ നേട്ടങ്ങളെ പറ്റി ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തിയതിനെയാണ് ‘നവകേരള സദസ്’ എന്ന് പറയുന്നത്. 2023 നവംബർ 18 മുതൽ ഡിസംബർ 24 വരെയായിരുന്നു പരിപാടി.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസിന്റെ ബംഗളൂരു സര്‍വീസ് മേയ് 5,2024ൽ ആരംഭിച്ചു. ഗരുഡ പ്രീമിയം എന്ന് പേര് മാറ്റിയ ബസ്, കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്കാണ് സര്‍വീസ് നടത്തുന്നത്.
എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി എന്നൊരു വാർത്ത ഉണ്ടായിരുന്നു.
എന്നാൽ ഗരുഡാ പ്രീമിയം ആദ്യയാത്രയിൽ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആർടിസി പറഞ്ഞിരുന്നു.”പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. ബസ്സിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്,” എന്നാണ് അവരുടെ വിശദീകരണം.
ഈ സാഹചര്യവും ലോക്‌സഭാ തിരഞ്ഞെടുപ്പും ഒക്കെയാവാം ഇത്തരം ഒരു പോസ്റ്റിന് കാരണമായി തീർന്നത്.
ഇവിടെ വായിക്കുക:Fact Check: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റിയത് എന്തിന്?
Fact Check/Verification
വൈറല്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ, Youth Congress Maranchery എന്ന പേജിൽ നിന്നും ഈ പടം നവംബർ 29,2023ൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.

Dilsha Shafeek എന്ന പ്രൊഫൈൽ ഈ ദൃശ്യങ്ങൾ അടങ്ങുന്ന ഒരു വീഡിയോ നവംബർ 29,2023ൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. “കരിങ്കൊടി കാണിക്കും എന്ന് പറഞ്ഞാൽ മങ്കടയിലെ യൂത്ത് കോൺഗ്രസ് അത് കാണിച്ചിരിക്കും. ഷഫീഖ് വടക്കും പുറം, ഷാജഹാൻ വടക്കാങ്ങര, സാദിഖ് വെള്ളില, ദിൽഷ ഷഫീഖ്, ഹാഷിദ് ആനക്കയം, സക്കീർ പുഴക്കാട്ടിരി എന്നിവരുടെ നേതൃത്വത്തിൽ മങ്കടയുടെ അതിർത്തി കടന്ന ഉടനെ കരിങ്കൊടി കാണിച്ചു,” എന്നാണ് പോസ്റ്റ് പറയുന്നത്. കൂട്ടിലങ്ങാടി പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയാണ് പോസ്റ്റിട്ട ദില്‍ഷ ഷഫീഖ്. പോസ്റ്റിൽ കാണുന്ന ഏക വനിത അവരാണ്.

തുടർന്ന് ഞങ്ങൾ ദില്‍ഷ ഷഫീഖിനോട് ഫോണിൽ സംസാരിച്ചു. 2023 നവംബറിൽ മങ്കടയുടെ അതിർത്തിയിലുള്ള ആനക്കയം പാലത്തിന് സമീപത്തു നിന്ന് പകര്‍ത്തിയ ചിത്രമാണിത് എന്ന് ദില്‍ഷ വ്യക്തമാക്കി. “ഫോട്ടോയിൽ കാണുന്ന എല്ലാവരും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകരാരും ഫോട്ടോയിൽ ഇല്ല,” ദില്‍ഷ പറഞ്ഞു.
ഹാഷിദ് ആനക്കയം എന്ന മറ്റൊരു ഐഡി മറ്റൊരു അങ്കിളിൽ നിന്നും നവംബർ 29,2023ൽ പോസ്റ്റ് ചെയ്ത ഇതേ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോയും ഞങ്ങൾ ഫേസ്ബുക്കിൽ കണ്ടെത്തി.

ആനക്കയത്ത് കരിങ്കൊടി കാണിച്ച സ്ഥലം ഗൂഗിള്‍ മാപ്പിൽ ഞങ്ങൾ തിരിച്ചറിഞ്ഞു.

ഗൂഗിൾ മാപ്പിൽ കാണുന്ന ബോർഡും പണി തീരാത്ത കെട്ടിടവും ഹാഷിദ് ആനക്കയത്തിന്റെ വീഡിയോയിലെ ദൃശ്യങ്ങളിൽ ഉണ്ട്.



ഇവിടെ വായിക്കുക: Fact Check: മോദിയെ പ്രകീർത്തിക്കുന്ന വീഡിയോയിൽ സുഭാഷിണി അലി അല്ല
Conclusion
നവ കേരള സദസ് സംഘടിപ്പിച്ചപ്പോൾ, യാത്രയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ സഹപ്രവർത്തകരും സഞ്ചരിച്ച ബസിന് നേരെ 2023 നവംബര്‍ 29ന് മലപ്പുറം ആനക്കയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ പടമാണ് നവകേരള ബസ് യാത്രക്കാരുമായി കോഴിക്കോട് എത്തിയപ്പോള്‍ യൂത്ത് ലീഗ് നേതാക്കള്‍ നടത്തിയ പ്രതിഷേധം എന്ന പേരിൽ ഷെയർ ചെയ്യുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക: Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ
Sources
Facebook Post by Youth Congress Maranchery on November 29, 2023
Facebook Post by Dilsha Shafeek on November 29, 2023
Facebook post by Hashid Anakkayam on November 29, 2023
Google map
Telephone conversation with Dilsha Shafeek
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.