Claim: അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി.
Fact: കള്ള് ഷാപ്പാക്കിയത് 15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്.
“അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ കള്ള് ഷാപ്പാക്കി മാറി,” എന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. സ്‌കൂൾ പൂട്ടി പോയതിന് ഇപ്പോഴത്തെ സംസ്‌ഥാന സർക്കാരിനെയും സർക്കാരിന് നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെയെയും കുറ്റപ്പെടുത്തിയാണ് പോസ്റ്റുകൾ. ഇതേ പോസ്റ്റ് വീഡിയോയായും ഫോട്ടോ ആയും പ്രചരിക്കുന്നുണ്ട്.
“പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം. ഇപ്പഴാ ആ പാട്ട് ശരിയായത്. അഞ്ചൽ ഒഴുക്കുപാറയ്ക്കലിൽ സ്കൂൾ ഷാപ്പ് ആയി മാറി… ഹോ കേരളത്തിൽ എന്തൊക്കെ മാറ്റങ്ങളാണ്,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.
ലോക്‌സഭാ ഇലക്ഷന്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിസം നാടിന് ആപത്ത് എന്ന വാചകം വീഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്താണ് ചില പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഫേസ്ബുക്കിലും പോസ്റ്റ് വൈറലായിരുന്നു.

പ്രിയ രഞ്ജുവിന്റെ റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 95 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: റോഡ് ഷോയ്ക്കിടെ അഖിലേഷ് യാദവിന് നേരെ ചെരിപ്പെറിഞ്ഞോ?
Fact Check/Verification
കൊല്ലം ജില്ലയിലെ അഞ്ചലിന് അടുത്ത് ഇടമുളക്കൽ പഞ്ചായത്തിലെ ഒഴുക്കുപാറയ്ക്കലാണ് വൈറൽ വിഡിയോയിൽ കാണുന്ന കള്ള് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആര്യ ലാലിനെ ഞങ്ങൾ വിളിച്ചു. “ഇത് 15 വർഷം മുൻപ് പൂട്ടി പോയ ഒരു പ്രൈവറ്റ് സ്ക്കൂളായിരുന്നു,” ആര്യ ലാൽ പറഞ്ഞു.
ഇടമുളക്കൽ പഞ്ചായത്തിലെ ഒഴുക്കുപാറയ്ക്കൽ വാർഡ് മെമ്പർ ഷൈനി സജീവിനെ ഞങ്ങൾ വിളിച്ചു. “15 വർഷത്തിന് മുൻപ് പൂട്ടി പോയ സ്വാതി തിരുനാൾ സ്‌കൂൾ എന്ന പ്രൈവറ്റ് അൺഎയിഡഡ് സ്‌കൂളാണത്.
തുടർന്ന് ദീർഘകാലം കെട്ടിടത്തിൽ ബിവറേജസ് കോർപറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചു. ഗോഡൗൺ ആയൂരിലേക്ക് മാറ്റിയപ്പോൾ, അവിടെ രണ്ടു വർഷം മുൻപ് ഒരു കള്ള് ഷാപ്പ് തുടങ്ങി. ഒരു പ്രാദേശിക ചാനൽ സ്കൂൾ ഷാപ്പാക്കി എന്ന തെറ്റായ വാർത്ത കൊടുത്തു. തുടർന്നാണ് ഈ പ്രചരണം,” ഷൈനി സജീവ് പറഞ്ഞു.
ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ മാധ്യമം ദിനപത്രത്തിന്റെ അഞ്ചലിലെ പ്രാദേശിക ലേഖകനായ അഞ്ചൽ ബാലചന്ദ്രനെ വിളിച്ചു.
“.ശ്രീചിത്ര തിരുനാൾ എന്ന പേരുണ്ടായിരുന്ന ആ സ്‌കൂളിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്‌ളാസുകൾ ഉണ്ടായിരുന്നു. പിന്നീട് അത് ബിവറേജസിന്റെ ഗോഡൗൺ ആക്കി. അത് ആയൂരിലേക്ക് മാറ്റിയപ്പോൾ അവിടെ കള്ള് ഷാപ്പ് വന്നു,” അദ്ദേഹം പറഞ്ഞു.
“ഒഴുക്കുപാറയ്ക്കലിൽ നിലവിലുള്ളത് ഒരു സർക്കാർ എൽപി സ്‌കൂളാണ്. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് ഞങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസിൽ ബന്ധപ്പെട്ടു. “പ്രചരണം ശ്രദ്ധയിൽ വന്നപ്പോൾ, അതിനെ കുറിച്ച് അന്വേഷിച്ചു. അഞ്ചൽ ഒഴുക്കുപാറയ്ക്കലിലെ ആ കെട്ടിടത്തിൽ, വർഷങ്ങൾക്ക് മുമ്പ് ശ്രീചിത്ര തിരുനാൾ ഇന്റർനാഷണൽ പബ്ലിക്ക് സ്കൂൾ എന്നൊരു അൺഎയ്‌ഡഡ് സിബിഎസ്ഇ സ്ക്കൂൾ പ്രവർത്തിച്ചിരുന്നു. അതിന് മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ സർക്കാരിൽ നിന്നും അഫിലിയേഷൻ കിട്ടിയില്ല. തുടർന്ന്, 2007ൽ സ്‌കൂൾ പൂട്ടി പോയി,” മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
“കെട്ടിടത്തിന് പഞ്ചായത്തിന്റെ കൊമേർഷ്യൽ ലൈസെൻസ് ലഭിച്ചു. 2017 ൽ ഈ കെട്ടിടം സർക്കാരിൻ്റെ ബിവറേജസ് കോർപ്പറേഷന് ഔട്ട്ലറ്റ് വാടകയ്ക്ക് നൽകുകയും ചെയ്തു. 2021 അവസാനം ഈ ഔട്ലറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം 2024 മാർച്ച് മാസം അവസാനമാണ് നിലവിലെ ഷാപ്പ് അവിടെ പ്രവർത്തനം ആരംഭിച്ചത്. സ്കൂളിലാണ് ഷാപ്പ് പ്രവർത്തിക്കുന്നത് എന്ന പ്രചാരണം നുണയാണ്,” മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഞങ്ങളോട് പറഞ്ഞതിന് സമാനമായ വിവരങ്ങൾ ഉൾപ്പെടുത്തി, 2024 മേയ് 14 ന് വിദ്യാഭ്യാസ മന്ത്രി ഒരു ഫേസ്ബുക്ക് പോസ്റ്റും ഇടിട്ടുണ്ട്.

Conclusion
15 വർഷം മുൻപ് പൂട്ടി പോയ അൺഎയിഡഡ് സ്‌കൂളാണ്,അഞ്ചൽ ഒഴുക്ക്പാറയിൽ ഷാപ്പ് ആയി മാറിയതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Update:കൂടുതൽ വിവരങ്ങൾ ചേർത്ത് 2024 മേയ് 14 ന് ലേഖനം അപ്‌ഡേറ്റ് ചെയ്തു.
Result: Missing Context
ഇവിടെ വായിക്കുക:Fact Check: കെ സുധാകരനൊപ്പം ജെബി മേത്തര്‍ എംപി യാത്ര ചെയ്യുന്ന വീഡിയോയുടെ വാസ്തവം അറിയുക
Sources
Facebook Post by V Sivankutty on May 14,2024
Telephone Conversation with Education Minister V Sivakutty’s Office
Telephone Conversation with Edamulackal Grama Panchayat President Arya Lal
Telephone Conversation with Edamulackal Grama Panchayat Member Shyni Sajeev
Telephone Conversation with Madhyamam Local Reporter Anchal Balachandran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.