Claim
റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കി.91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പ് വരുത്തും.
Fact
അപകടത്തില്‍പ്പെടുന്നവരെ എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവിഷ്‌ക്കരിച്ച ആംബുലന്‍സ് സഹായ പദ്ധതിയാണിത്. ഇതുവഴി സൗജന്യ ചികിത്സ നല്‍കുന്നില്ല.
റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുമെന്ന പേരിൽ ഒരു പോസ്റ്റര്‍ സഹിതമാണ് പ്രചരണം.
“ഒന്ന് പെട്ടന്ന് ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കണേ റോഡിൽ എവിടെ റോഡപകടം കണ്ടാലും നിങ്ങൾ ഉടൻ 9188 100 100 എന്ന നമ്പറിൽ വിളിച്ചറിയിക്കുക. കേരള സർക്കാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള പോലീസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടപ്പാക്കുന്ന ചികിത്സ സൗകര്യം സൗജന്യമായി ലഭ്യമാകും. ഇനി ഒരാൾ പോലും റോഡപകടങ്ങളിൽ മരിക്കാതിരിക്കട്ടെ. പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്തു പ്രചരിപ്പിക്കുക,” എന്നാണ് പോസ്റ്ററിൽ കാണുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ മേയ് 11,2018ലെ ഫേസ്ബുക്ക് പോസ്റ്റ് കിട്ടി. പോസ്റ്റിലുള്ള 91 88 100 100 എന്ന നമ്പറുള്ള ഫോട്ടോയ്‌ക്കൊപ്പമാണ് പോസ്റ്റ്.
റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു,” എന്ന് പോസ്റ്റ് പറയുന്നു.
“കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്,” എന്നും പോസ്റ്റ് തുടരുന്നു.
എന്നാൽ ഈ പദ്ധതിയിൽ ആംബുലൻസ് സേവനം സൗജന്യമല്ലെന്ന് പോസ്റ്റിൽ നിന്നും വ്യക്തമാണ്.
“നിലവില്‍ നോണ്‍ ഐ.സി.യു ആംബുലന്‍സുകള്‍ക്ക് മിനിമം 500 രൂപയും, ഐ.സി.യു ആംബുലന്‍സുകള്‍ക്ക് 600 രൂപയും അധികം കിലോമീറ്ററര്‍ ഒന്നിന് 10 രൂപയുമാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. രോഗിയോ, കൂടെ ഉള്ളവരോ വാടക നല്‍കണം. പ്രത്യേക സാഹചര്യത്തില്‍ പണം നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഡോ.രമേഷ് കുമാര്‍ ഫൗണ്ടേഷനില്‍ നിന്ന് തുക നല്‍കും,” എന്ന് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്‌ഥാന സർക്കാരിന്റെ പബ്ലിക്ക് റിലേഷൻ ഡിപ്പാർട്ട്മെന്റ് മേയ് 11,2018ന് പുറത്തിറക്കിയ വാർത്ത കുറിപ്പിലും ആംബുലൻസ് വാടകയെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

മേയ് 14,2018ലെ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആംബുലന്‍സ് വാടകയുടെ വിശദാംശങ്ങൾ ഉണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങള്‍ പോലീസ് മീഡിയ സെന്‍റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ വിപി പ്രമോദ് കുമാറുമായി ബന്ധപ്പെട്ടു. “ഇത് 5 കൊല്ലം മുൻപ് ആരംഭിച്ച സംരഭമാണ്. ഇതുവഴിയുള്ള. ചികിത്സ സൗകര്യം സൗജന്യമല്ല,” അദ്ദേഹം പറഞ്ഞു.
Conclusion
അപകടത്തില്‍പ്പെടുന്നവരെ എത്രയും വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവിഷ്‌ക്കരിച്ച ആംബുലന്‍സ് സഹായ പദ്ധതിയുടേതാണ് വൈറൽ പോസ്റ്റിൽ കൊടുത്തിരിക്കുന്ന നമ്പർ എന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതുവഴി സൗജന്യ ചികിത്സ നല്‍കുന്നില്ല എന്നും അന്വേഷണത്തിൽ ബോധ്യമായി.
Result: Partly False
Sources
Facebook Post by Pinarayi Vijayan on May 11, 2018
Press Release by Public Relations Department on May 11, 2028
Facebook Post by Kerala Police on May 14,2018
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.