Claim
യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ.
Fact
സ്ക്രീൻ ഷോട്ട് കൃത്രിമമാണെന്ന് കെ ടി ജലീൽ വ്യക്തമാക്കിയിട്ടുണ്ട്.
യുക്തിവാദികളെ പിന്തുണച്ച് മുൻ മന്ത്രിയും സിപിഎം പിന്തുണയുള്ള സ്വന്തന്ത്ര എംഎൽഎയുമായ കെ ടി ജലീൽ ഒരു പോസ്റ്റിട്ടു എന്ന ഒരു പ്രചരണം വാട്ട്സ്ആപ്പിൽ നടക്കുന്നുണ്ട്.
ഒക്ടോബർ 12, 2024ന് കോഴിക്കോട് നടന്ന യുക്തിവാദ സമ്മേളനത്തിൽ, യുക്തിവാദിയായ സി രവിചന്ദ്രനും ഇസ്ലാമിക പ്രഭാഷകനായ ശുഅയ്ബ് ഹൈതമിയും തമ്മിൽ സംവാദം നടന്നിരുന്നു. “യുക്തിസഹമേത്? – സ്വതന്ത്രചിന്തയോ ഇസ്ലാമോ?,” എന്നായിരുന്നു ആ സംവാദത്തിന്റെ വിഷയം. അതിൽ രവിചന്ദ്രൻ, ഹൈതമിയെ തോൽപിച്ചു എന്ന തരത്തിൽ ജലീൽ പോസ്റ്റിട്ടു എന്നാണ് പ്രചരണം.
“രവീന്ദ്രൻ സാറും ശുഅയ്ബ് ഹൈതമിയും തമ്മിലുള്ള കോഴിക്കോട് വെച്ച് നടന്ന സംവാദം ശ്രദ്ധയോടെ കേട്ടു. രണ്ട് പേരും നന്നായി പെർഫോം ചെയ്തു. സന്തോഷം അഭിനന്ദനങ്ങൾ. പക്ഷെ രവീന്ദ്രൻ സാറ് ചോദിച്ച പല ചോദ്യങ്ങളും ഈ അന്തരീക്ഷത്തിൽ തന്നെ വട്ടമിട്ട് കളിക്കും. അതിന് ഹൈതമിക്ക് ഉത്തരമില്ലെങ്കിൽ മറുപടി പറയേണ്ടത് സമുദായ നേതാക്കളാണ്. പാണക്കാട് സ്വദിഖലി തങ്ങളടക്കം,” പോസ്റ്റിൽ പറയുന്നു.
“ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ടാവുമ്പോഴാണ് ഉത്തരം തേടിയുള്ള യാത്രയിൽ പലരും നാസ്തികരും നിരീശ്വരവാദികളുമാകുന്നത്. ഇന്ന് കോഴിക്കോട് നടന്ന സംവാദത്തിന്റെ ഏറ്റവും വലിയ ഗുണം കിട്ടിയത് നിരീശ്വരവാദികൾക്കാണ്. അവിടെ കൂടിയിരുന്ന പലരുടെയും ചിന്തകളിൽ ദൈവനിഷേധത്തിന്റെ വിത്ത് മുളച്ചുകഴിഞ്ഞു,” എന്ന് പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“അതിന് സഹായകമായത് എല്ലാം തികഞ്ഞവർ എന്ന രീതിയിൽ പലരും കൊണ്ടിരുത്തിയ ഹൈതമി കാരണമാണ്. ലീഗനുകൂലിയായ ഹൈത്തമിയുടെ ഓരോ വാക്കിനും പാണക്കാട് തങ്ങൾക്ക് ആണ് ഉത്തരവാദിത്തം. മനുഷ്യരിൽ ചിന്ത വളർന്നു കഴിഞ്ഞു മതത്തിനു പ്രസക്തി നഷ്ടപ്പെട്ട നാളുകളിലേക്കാണ് കാലത്തിന്റെ പോക്ക്. സമുദായത്തെ മതത്തിന്റെ വേലിക്കെട്ടിൽ തളച്ചിടാമെന്ന് ഒരു സമുദായ പണ്ഡിതനും മനക്കോട്ട കെട്ടേണ്ട. പണ്ഡിത വേഷധാരികൾ പണികഴിപ്പിച്ച സവർണ്ണ കോട്ടകൾ തകർന്നു തുടങ്ങി. ശ്രീ രവീന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ,” പോസ്റ്റ് വ്യക്തമാക്കുന്നു.
ഈ പോസ്റ്റിൽ രവിചന്ദ്രൻ എന്നതിന് പകരം വിവിധ സ്ഥലങ്ങളിൽ രവീന്ദ്രൻ സാർ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: രാക്ഷസൻ്റെ അസ്ഥികൂടം എഐ ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയാണ്
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഒക്ടോബർ 16,2024ൽ തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി കെ ടി ജലീൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കണ്ടു. “കൃത്രിമ സ്ക്രീൻഷോട്ട്: പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും,” എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
“ശുഅയ്ബ് ഹൈതമിയും രവീന്ദ്രനും നടത്തിയ സംവാദവുമായി ബന്ധപ്പെട്ട് എൻ്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് പ്രചരിപ്പിക്കുന്നവരിൽ മുൻപന്തിയിലുള്ളത് ജമാഅത്തെ ഇസ്ലാമിക്കാരും ലീഗ് സൈബർ വീരൻമാരുമാണ്. എന്നെ തോൽപ്പിക്കാൻ പല വഴികളും നോക്കി. നടക്കില്ലെന്ന് കണ്ടപ്പോഴാണ് ഈ വ്യാജ സ്ക്രീൻഷോട്ടുമായി ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. ഞാൻ പോസ്റ്റ് ചെയ്ത ശേഷം “മുക്കി”യതാണ് ഇതെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും എന്നെ നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ട,” പോസ്റ്റ് പറയുന്നു.

“തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും: കെ ടി ജലീൽ എംഎൽഎ,” എന്ന പേരിൽ കൈരളി ന്യൂസ് ഒക്ടോബർ 16,2024 ന് കൊടുത്ത വാർത്തയും ഞങ്ങൾ കണ്ടെത്തി.

“മതപണ്ഡിതൻ ശുഅയ്ബ് ഹൈതമിയും പ്രൊഫ.സി രവിചന്ദ്രനും തമ്മിൽ കോഴിക്കോട് നടന്ന സംവാദവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ട് കൃത്രിമമാണെന്ന് കെ ടി ജലീൽ. അതിന് പിന്നിൽ മുസ്‍ലിം ലീഗും ജമാഅത്തെ ഇസ്‍ലാമിയുമാണെന്നും ജലീൽ ആരോപിച്ചു,” എന്ന പേരിൽ മീഡിയവൺ ഒക്ടോബർ 16,2024ൽ കൊടുത്ത വാർത്തയും ഞങ്ങൾ കണ്ടെത്തി. അതിൽ നിന്നും പോസ്റ്റിലെ അവകാശ വാദം തെറ്റാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: തിരുവോണം ബംബർ ലോട്ടറി കിലുക്കത്തിലെ അതേ നമ്പറിനോ?
Conclusion
മതപണ്ഡിതൻ ശുഅയ്ബ് ഹൈതമിയും പ്രൊഫ സി രവിചന്ദ്രനും തമ്മിൽ കോഴിക്കോട് നടന്ന സംവാദവുമായി ബന്ധപ്പെട്ട് യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നു എന്ന പേരിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Facebook Post by Dr KT Jaleel on October 16,2024
News Report by Kairalionline on October 16,2024
News Report by Kairalionline on October 16,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.