കർണാടകയിൽ ഉഡുപ്പിയിലെ കോളേജിൽ ആരംഭിച്ച ഹിജാബ് നിരോധനം കർണാടകയിലെ മറ്റ് പല ജില്ലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
വിവേചനപരമാണ് ഈ നീക്കം എന്ന് ആരോപിച്ച്, മുസ്ലീം വിദ്യാർത്ഥിനികൾ പ്രതിഷേധിക്കുമ്പോൾ, നിരവധി ഹിന്ദു വലതുപക്ഷ വിദ്യാർത്ഥികൾ എതിർ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
ഇതിനെ തുടർന്ന്, മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ഉത്തരവിട്ടു. കൂടാതെ ബെംഗളൂരുവിൽ യോഗങ്ങളും പ്രകടനങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
മാണ്ഡ്യയിലെ പിയു കോളേജിൽ ഒരു കൂട്ടം കാവി ഷാളുകൾ ധരിച്ച വിദ്യാർത്ഥികൾ ചേർന്ന് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനിയ്ക്ക് നേരെ നിന്ന് ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ, അവൾ തനിച്ച് ‘അല്ലാഹു-അക്ബർ’ എന്ന് തിരിച്ചുവിളിക്കുന്ന ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
അതിനിടെയിലാണ് ഹിജാബ് വിലക്കിനെതിരെ കർണാടകയിൽ അള്ളാഹു അക്ബർ വിളിച്ചു പ്രതിഷേധിച്ച ബുർഖ ധരിച്ച പെൺകുട്ടിയുടെ ജിൻസിട്ട ഫോട്ടോ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ചില ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടത്. ഈ പെൺകുട്ടിയ്ക്ക് ജമാഅത്ത് ഇസ്ലാമി 5 ലക്ഷം രൂപ സമ്മാനമൊക്കെ പ്രഖ്യാപിച്ചത് വാർത്തയായിരുന്നു.
“ബുർഖയും, ഹിജാബും സ്കൂളിൽ മാത്രമേ ആവശ്യമുള്ളു. പുറത്ത് കീറിപ്പോയ ജീൻസും ടീ ഷർട്ടും, മറ്റു ഫാഷൻ വസ്ത്രങ്ങളും ഉപോയിഗിക്കാം,” എന്ന പേരിൽ അവർ വിവിധ മറ്റു വസ്ത്രങ്ങളിൽ നിൽക്കുന്ന ഫോട്ടോ ഒപ്പം കൊടുത്തിട്ടുണ്ട്.
സുദര്ശനം (sudharshanam) എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോയ്ക്ക് 146 ഷെയറുകളാണ് ഞങ്ങൾ നോക്കുമ്പോൾ കണ്ടത്.

Oumboyz Rss Oumboyz എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ 104 ഷെയറുകൾ ഉണ്ടായിരുന്നു.

Gopan എന്ന ഐഡിയിട്ട ഇതേ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 48 ഷെയറുകൾ ഉണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിവരങ്ങളുടെ സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു.
Fact Check/Verification
കർണാടക കോളേജിൽ അല്ലാഹു അക്ബർ’ വിളിച്ച പെൺകുട്ടിയുടെ പേര് ‘മുഷ്‌കൻ’ എന്നാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസദുദ്ദീൻ ഒവൈസി എം പി, മധുര എംപി എസ്. വെങ്കിടേഷ് തുടങ്ങിയവർ അവരുടെ ട്വീറ്റുകളിലും പെൺകുട്ടിയുടെ പേര് മുഷ്‌കൻ എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ സമൂഹ മാധ്യമങ്ങളിൽ “അല്ലാഹു അക്ബർ’ വിളിച്ച് വൈറലായ പെൺകുട്ടി ഫോട്ടോ എന്ന രീതിയിൽ പ്രചരിക്കുന്ന ഫോട്ടോ ആരുടേത് എന്ന് അന്വേഷിച്ചപ്പോൾ, ആ ഫോട്ടോ മുഷ്‌കൻതല്ല, കർണാടകയിൽ നിന്നുള്ള യുവ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും ജനതാദൾ (സെക്കുലർ) പാർട്ടി അംഗവുമായ നജ്മ നസീറിന്റേതാണ് എന്ന് മനസ്സിലായി. റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് നജ്മ നസീറിന്റെ ഫോട്ടോ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ലഭിച്ചത് കൊണ്ടാണ് ഇത് മനസിലായത്.

അതിൽ അവരുടെ വിവിധ വേഷത്തിലുള്ള ഫോട്ടോകൾ ലഭ്യമാണ്.
From the Facebook Post of Najma Nazeer
From the Facebook Page of Najma Nazeer
അവരുടെ ട്വീറ്റർ ഹാൻഡിലും ലഭ്യമാണ്.
ഇത് കൂടാതെ നജ്മയുടെ ഫോട്ടോയിൽ നിന്ന് അവരുടെ മുഖം മാത്രം എഡിറ്റ് ചെയ്ത് മോഡലായ തന്യാ ജെനയുടെ ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്.

മാണ്ഡ്യ പിയു കോളേജിൽ പഠിക്കുന്ന മുഷ്‌കനാണ് തന്നെ വളഞ്ഞിട്ട് ജയ്‌ശ്രീറാം വിളിച്ച ആൾക്കൂട്ടത്തിന് നേരെ അള്ളാഹു അക്ബർ വിളിച്ച് മാധ്യമ ശ്രദ്ധ നേടിയത്. നജ്മ നസീറല്ല.
“എപ്പോഴും ഹിജാബ് ധരിക്കുന്ന ആളാണ് താൻ,” എന്നാണ്
മുഷ്‌കൻ എൻഡിടിവിയോട് പറഞ്ഞത്.
ന്യൂസ് 18 ഉറുദുവും അവരുടെ ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്.
ഞങ്ങൾ നജ്മ നസീറുമായി സംസാരിച്ചു. ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവർ പറഞ്ഞു. ഞാൻ മുഷ്‌കൻ അല്ല. ഹിജാബ് വിവാദത്തിനു ശേഷമാണ് ഞാൻ അവളെ കുറിച്ച് കേൾക്കുന്നത്. എന്റെ പ്രതിച്ഛായ തകർക്കാനും എന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുമായാണ് ഈ പ്രചരണം. പിന്നെ എന്ത് ധരിക്കണം എന്നത് എന്റെ ഇഷ്ടമാണ്,നജ്മ പറഞ്ഞു.
ന്യൂസ് ചെക്കർ തമിഴ് ടീം ഈ അവകാശവാദത്തെ കുറിച്ച് മുൻപ് ഫാക്ടചെക്ക് ചെയ്തിട്ടുണ്ട്.
വായിക്കാം:വി ഡി സതീശൻ എന്ന പേര് തെറ്റായി എഴുതിയ മനോരമ ന്യൂസിന്റെ കാർഡ് വ്യാജമാണ്
Conclusion
കർണാടകയിൽ വിദ്യാർഥികൾക്ക് മുന്നിൽ അള്ളാഹു അക്ബർ ചൊല്ലുന്ന മാണ്ഡ്യയിലെ വിദ്യാർത്ഥിയുടെ പേര് മുഷ്‌കൻ എന്ന് ഞങ്ങളുടെ അന്വേഷണം വ്യക്തമാകുന്നു. എന്നാൽ വൈറലായ ഹിജാബ് കൂടാതെ മറ്റ് വസ്ത്രങ്ങൾ ധരിച്ച ഫോട്ടോയിൽ ഉള്ളത് സാമൂഹ്യ പ്രവർത്തകയായ നജ്മ നസീറാണ്.
Result: False
Our Sources
Najma Nazeer: Twitter/Facebook
Telephone conversation with Najma Nazeer
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.