Fact Check
Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്നാട് സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
Claim: കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘത്തെ കുറിച്ച് തമിഴ്നാട് പോലീസ് മുന്നറിയിപ്പ്.
Fact: ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് തമിഴ്നാട് പോലീസ്.
“ജാഗ്രത പാലിക്കുക. വിവിധ ഭാഗങ്ങളിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുന്ന ഒരു തമിഴ്നാട് സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു ഇവരുടെ പക്കൽ നിന്ന് ജീവനില്ലാത്ത ഏഴ് കുഞ്ഞുങ്ങളെ കണ്ടെത്തിയിരിക്കുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഉൾക്കാടിന്റെ ഉൾവനങ്ങളിൽ നിന്ന് മറ്റൊരു സംഘത്തെയും പോലീസിനു കണ്ടെത്താൻ കഴിഞ്ഞു,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
” പോലീസ് അവടെ എത്തുമ്പോൾ ജീവനോടെ കുഞ്ഞുങ്ങളെ കീറി കിഡ്നി, കണ്ണ്, ലിവർ, മറ്റ് അവയവങ്ങൾ ഓരോന്നായി ഭരണിയിൽ സൂക്ഷിക്കുകയായിരുന്നു ഒരു ഭയാനകമായ കാഴ്ചയായിരുന്നു പോലീസിന് കാണാൻ കഴിഞ്ഞത് ഈ കൃത്യം ചെയ്യുമ്പോൾ ഒരു കുഞ്ഞു മരിച്ചിട്ട് പോലും ഇല്ലായിരുന്നു ഇത്രയും പൈശാചികമായ ഒരു ക്രൂരകൃത്യം ഇന്നുവരെ തമിഴ്നാട് പോലീസിന് കാണാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ എല്ലാവരും നമ്മളുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക കുഞ്ഞുങ്ങൾ പുറത്തിറങ്ങുമ്പോൾ കുഞ്ഞുങ്ങളെ നമ്മൾ എപ്പോഴും സൂക്ഷ്മതയോടെ നിരീക്ഷിക്കുക. ജാഗ്രത പാലിക്കുക,* എന്ന് പോസ്റ്റ് തുടർന്ന് പറയുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇത്തരം ഒരു പോസ്റ്റ് Shifin Fathima എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്തതിന് ഞങ്ങൾ കാണുമ്പോൾ 68 ഷെയറുകൾ ഉണ്ടായിരുന്നു.

Shifin Fathima;s Post
kerala._.now എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും ഒരു വിഡിയോയ്ക്കൊപ്പം ഉള്ള അതെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 866 പേര് ലൈക്ക് ചെയ്തതായി കണ്ടെത്തി.

ഇവിടെ വായിക്കുക:Fact Check: കെഎസ്യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്കാർഡ് വ്യാജം
Fact Check/Verification
ഞങ്ങൾ കീ വേർഡുകളുടെ സഹായത്തോടെ, ഗൂഗിളിൽ സേർച്ച് ചെയ്തു. അപ്പോൾ തമിഴ്നാട് സർക്കാരിന്റെ ഫാക്ട് ചെക്കിങ്ങ് എജൻസിയുടെ ഫെബ്രുവരി 26,2024ലെ ട്വീറ്റ് കണ്ടു.
“തമിഴ്നാട്ടിൽ കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘത്തെ കുറിച്ച് പ്രചരിക്കുന്ന ഈ വീഡിയോകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് ‘തമിഴ്നാട് ഫാക്റ്റ് ചെക്ക് സമിതി” അഭ്യർത്ഥിക്കുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്,” ട്വീറ്റ് പറയുന്നു.

“കുട്ടികളെ തട്ടികൊണ്ട് പോവാൻ ഒരു സംഘം ആളുകൾ ശ്രമിക്കുന്നതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്ന് തമിഴ്നാട് പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പത്രക്കുറിപ്പിൽ പറയുന്നതായി,” വ്യക്തമാക്കുന്ന ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ഫെബ്രുവരി 18,2024ലെ വാർത്തയും ഞങ്ങൾ കണ്ടു.
“പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും സമാധാനം തകർക്കുന്നതിനുമായി പ്രചരിപ്പിക്കുന്ന കിംവദന്തികളാണിവയെന്ന് ഗ്രേറ്റർ ചെന്നൈ പോലീസ് കണ്ടെത്തി. ഇത്തരം കിംവദന്തികൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സഹായത്തിനായി 100/112 എന്ന നമ്പറിലോ സമീപത്തുള്ള ഏതെങ്കിലും പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,” എന്നാണ് തമിഴ്നാട് പോലീസിന്റെ പത്രകുറിപ്പിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

“തമിഴ്നാട്ടിൽ കുട്ടികളെ കടത്തുന്നതായി അഭ്യൂഹങ്ങൾ പരക്കുന്നു. ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്മെൻ്റ് ഹെൽപ്പ് ലൈൻ നമ്പറായ 100 അല്ലെങ്കിൽ 112 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാമെന്ന് വ്യക്തമാക്കുന്ന,” ഗ്രെറ്റർ ചെന്നൈ പോലീസ് ഫെബ്രുവരി 17,2024ൽ പുറത്തിറക്കിയ പത്രക്കുറിപ്പും തിരച്ചിൽ ഞങ്ങൾക്ക് കിട്ടി.
തുടർന്ന് ഞങ്ങൾ ഈ കുറിപ്പിനൊപ്പം പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ച് അന്വേഷണം നടത്തി. വൈറലായ വീഡിയോയിൽ നാല് ദൃശ്യങ്ങളാണ് ഉള്ളത്. ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഓരോന്നിൻ്റെയും കീഫ്രെയിമുകളും ഞങ്ങൾ വിശകലനം ചെയ്തു.
വീഡിയോയുടെ തുടക്കത്തിൽ, മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിലിട്ട് വെള്ള തുണിയിൽ പൊതിഞ്ഞ് നിലത്ത് കിടക്കുന്നതും ചുറ്റും ചിലർ കരയുന്നതും കാണാം ഈ ഭാഗത്തിന്റെ കീഫ്രെയിം ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ, സമാന ദൃശ്യങ്ങളുള്ള ചില ഫോട്ടോകൾ 2022 ജൂലൈ 17 ന് സഹദേവ് കസ്വൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.
” മാലിന്യം തള്ളുന്നതിനായി നാഗൗർ നഗരസഭ കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞു. 4 കുട്ടികൾ ഈ കുഴിയിൽ വീണ് മരിച്ചതായി പോസ്റ്റിൽ പരാമർശമുണ്ട്.
2022 ജൂലൈയിൽ ‘ഭാസ്കർ‘, ‘ടൈംസ് ഓഫ് ഇന്ത്യ‘ എന്നീ മാധ്യമങ്ങളും ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. രാജസ്ഥാനിലാണ് നാഗൗർ.
അടുത്ത ഭാഗത്ത്, കുട്ടികളെ ചിലർ തട്ടിക്കൊണ്ടുപോയി കാട്ടിൽ കെട്ടിയിടുന്ന ഭാഗമാണ് ഉള്ളത്. കീഫ്രെയിമുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, അതിൻ്റെ മുഴുവൻ വീഡിയോയും 2022 ജൂലൈ 4-ന് ‘പഞ്ചാബ് ന്യൂസ്’ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.വീഡിയോയിൽ ഒരു ഡിസ്ക്ലെയ്മീർ കൊടുത്തിട്ടുണ്ട് . ‘ഈ വീഡിയോ പൂർണ്ണമായും ബോധവൽക്കരണത്തിനായി നിർമ്മിച്ചതാണ്’ എന്ന് അതിൽ പറയുന്നു.

മുൻഭാഗം ഛേദിക്കപ്പെട്ട ഒരു കുട്ടിയുടെ ഫോട്ടോയാണ് അതിന് ശേഷമുള്ള ഭാഗത്തുള്ളത്. ഈ ചിത്രത്തിനായി തിരഞ്ഞപ്പോൾ, 2017 ജൂലൈയിൽ ‘ദൈനിക് ഖോജ് ഖബർ‘ എന്ന സൈറ്റിൽ മരിച്ച കുട്ടിയുടെ ചിത്രമുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചത് കണ്ടു. ഉത്തർപ്രദേശിലെ സിരാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിൽ രാത്രി വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ പുള്ളിപ്പുലി എടുത്തുകൊണ്ടുപോയി കൊന്നു. പുലി കൊന്ന കുട്ടിയുടെ ഫോട്ടോയാണിത്.
ഒടുവിൽ, ഒരാളെ ജീവനോടെ കീറിമുറിക്കുന്ന ദൃശ്യങ്ങൾ വൈറലായ വീഡിയോയിൽ ഉണ്ട്. 2018 ജനുവരിയിൽ മെക്സിക്കോയിലെ ഒരു സൈറ്റിലാണ് ഈ ദൃശ്യമുള്ളത്.
ഇവിടെ വായിക്കുക: Fact Check: സിദ്ധാര്ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവർത്തകർ പിടിയിലായോ?
Conclusion
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒരു സംഘം ആളുകൾ ശ്രമിക്കുന്നതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്ന് തമിഴ്നാട് പോലീസ് ഡിപ്പാർട്ട്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Result: False
ഇവിടെ വായിക്കുക: Fact Check: അമേരിക്കയുടെ ഒരു മന്ത്രിയെ ആക്രമിക്കുന്ന പാലസ്തീൻകാരനല്ല വീഡിയോയിൽ
Sources
Tweet by TN Fact Check on February 26, 2024
Report by The New Indian Express on February 18, 2024
Tweet by GREATER CHENNAI POLICE on February 17, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.