Fact Check
ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത ‘വാനര സദ്യ’ എന്ന പേരിൽ പ്രചരിക്കുന്ന പടം എഐ നിർമ്മിതമാണ്
Claim
ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത 'വാനര സദ്യ.'
Fact
പ്രചരിക്കുന്ന പടം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ശാസ്താംകോട്ടയിലുള്ള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പരമ്പരാഗത വാനര സദ്യയുടേത്’എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
“കേരളത്തിലെ ശാസ്താംകോട്ടയിലുള്ള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം പരമ്പരാഗത വാനര സദ്യയ്ക്ക് പേരുകേട്ടതാണ്. കുരങ്ങുകൾക്ക് വാഴയിലയിൽ വിളമ്പുന്ന ഒരു വിരുന്നാണിത്. വാനരന്മാർ നിരനിരയായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ച മനോഹരമാണ്. ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. സസ്യാഹാര വിഭവങ്ങൾ അടങ്ങിയ ഈ വിരുന്ന് “വാനര ഭോജന ശാല” എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ ഒരു പ്രത്യേക സ്ഥലത്താണ് വിളമ്പുന്നത്. ഭക്ഷണം വിളമ്പുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും തുടർന്ന് ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. രാമായണ കാലഘട്ടം മുതലുള്ള ഒരു ആചാരമാണ് “വാനര സദ്യ.” അവിടെ കുരങ്ങുകൾക്ക് പരമ്പരാഗത വിരുന്ന് നൽകി ആദരിക്കുന്നു. വാഴയിലയിൽ വിളമ്പുന്ന ഭക്ഷണ സമയത്ത് വാനരന്മാർ നല്ല പെരുമാറ്റം കാണിക്കുന്നു എന്നതും കൗതുകമാണ്,” എന്നാണ് പോസ്റ്റ് പറയുന്നത്.
രണ്ടു വരികളായി കുരങ്ങുകൾ നിലത്ത് ഇരുന്ന് ഓരോരുത്തരുടെയും മുന്നിൽ വെച്ചിട്ടുള്ള വാഴയിലയിൽ നിന്നും ചോറൂം പലതരം കറികളും ഉൾപ്പെടുന്ന പരമ്പരാഗത കേരള സദ്യ കഴിയ്ക്കുന്നതാണ് ഫോട്ടോയിൽ കാണുന്നത്.
കുരങ്ങുകൾ ശാന്തമായി, ശുചിത്വത്തോടെയും അച്ചടക്കത്തോടെയും ഭക്ഷണം കഴിക്കുന്ന ദൃശ്യമാണ് ഫോട്ടോയിൽ ഉള്ളത്. അവരുടെ പിന്നിൽ യൂണിഫോമിലുള്ള പൊലീസുകാർ നിരയായി, ശാന്തമായി നിന്ന് കാഴ്ച നിരീക്ഷിക്കുന്നു. ഈ മുഴുവൻ ക്രമീകരണവും നദീതീരത്ത് നടന്നതുപോലെയാണ് ഫോട്ടോയിലെ ദൃശ്യങ്ങളിൽ.
ഫോട്ടോയുടെ പിന്നിൽ, വലിയ ഒരു ക്ഷേത്രം പോലുള്ള കെട്ടിടം കാണാം. ആ കെട്ടിടത്തിന് സമീപം ചടങ്ങ് കാണാൻ എത്തിയ ധാരാളം പേരെയും കാണാം.

ഇവിടെ വായിക്കുക:തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലെ ക്രമക്കേട് സുരേഷ് ഗോപി സമ്മതിച്ചോ?
Fact Check/ Verification
ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ, ദി ഹിന്ദുവിൽ നിന്നും ഓഗസ്റ്റ് 30, 2023ലെ ശാസ്താംകോട്ടയിലുള്ള ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ വാനര സദ്യയുടെ ഒരു ഫോട്ടോ കിട്ടി. അതിൽ കുരങ്ങന്മാർ സദ്യ കഴിക്കുന്നത് അച്ചടക്കത്തോടെയല്ല. പോരെങ്കിൽ സദ്യ നടക്കുന്ന പരിസരം മുഴുവൻ കുരങ്ങന്മാർ ഭക്ഷണ പദാർത്ഥങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നതും കാണാം.

കേരള ടൂറിസം വകുപ്പിന്റെ വെബ്സെറ്റിൽ കൊടുത്ത വീഡിയോയിലും കുരങ്ങന്മാർ സദ്യ കഴിക്കുന്നത് അച്ചടക്കത്തോടെയല്ല, വാരി വലിച്ചിട്ട് പരിസരം വൃത്തിക്കേടാക്കിയാണ്. ഹിന്ദുവിലെ ഫോട്ടോയിലോ, കേരളം ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലോ, സദ്യ കഴിക്കുന്ന കുരങ്ങന്മാർക്ക് പുറകിൽ പോലീസിനെ കാണാനില്ല.

ഗൂഗിൾ മാപ്പിൽ കൊടുതിട്ടുള്ള ക്ഷേത്രത്തിന്റെയും വാനര ഭോജന ശാലയുടെയും പടങ്ങൾ പരിശോധിച്ചു. അവ ദൃശ്യങ്ങൾക്ക് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയിലെ സ്ഥലങ്ങളുമായി സാമ്യമില്ലെന്നും ഞങ്ങൾ കണ്ടെത്തി.


ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത ‘വാനര സദ്യ’യുടെ പടമല്ലെന്ന് മനസിലാക്കിയ ശേഷം ഞങ്ങൾ പടം സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ അതിൽ ചില കൃത്രികമത്വങ്ങൾ ഞങ്ങൾക്ക് തോന്നി.
ഞങ്ങൾ വിവിധ ഐഐ ഡിറ്റക്ഷൻ ടൂളുകളിൽ പടം പരിശോധിച്ചു. ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്.

സൈറ്റ് എഞ്ചിനിലും ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ ചിത്രം എഐ ആവാനുള്ള സാധ്യത 92% ആണെന്ന് കണ്ടെത്തി.

ഹൈവ് മോഡറേഷൻ ടൂൾ ചിത്രത്തിൽ 94.8% എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഇവിടെ വായിക്കുക:വനിത അംഗം പ്രധാനമന്ത്രി മോദിയെ ചായക്കടക്കാരൻ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചത് പാർലമെൻറിൽ അല്ല
Conclusion
ശാസ്താംകോട്ട ക്ഷേത്രത്തിലെ പരമ്പരാഗത ‘വാനര സദ്യ’ എന്ന പേരിൽ പ്രചരിക്കുന്ന പടം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report by The Hindu on August 30,2023
Kerala Tourism Website
Google Map
Hive Moderation Website
WasitAI Website
Sightengine Website