Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
₹15 ലക്ഷം ചിലവിൽ നീതൂസ് അക്കാദമി ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ വീടിന് ₹ 30 ലക്ഷം രൂപ ചിലവായി.
നീതൂസ് അക്കാദമിയുടെ ചിലവ് തുകയിൽ സ്ഥലത്തിൻ്റെ വിലയും ഇൻ്റീരിയർ വർക്കിന്റെ തുകയും ഉൾപ്പെടുന്നില്ല.
വയനാട് ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ അമിത തുക ചിലവാക്കി എന്ന ആരോപണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
₹15 ലക്ഷം ചിലവിൽ നീതൂസ് അക്കാദമി നിർമ്മിച്ച വീട് ആദ്യത്തെത്, രണ്ടാമത്തേത് ₹ 30 ലക്ഷം ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട് എന്ന പേരിൽ രണ്ടു വീടുകളുടെ ചിത്രം സഹിതമാണ് ഈ പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

നീതൂസ് അക്കാദമി നൽകിയ വീട് നിർമ്മിച്ച കോൺട്രാക്ടർ Shajimon Chooralmala രണ്ട് വീടുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പ്രചരണം ആരംഭിച്ചത്.
ഷാജിമോൻ ചൂരൽമലയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്: “ദുരന്ത ബാധിതന് നീതൂസ് അക്കാദമി ₹15 ലക്ഷം ചിലവിൽ നിർമ്മിച്ചു നൽകിയ വീടാണ് ആദ്യത്തേത്!
രണ്ടാമത്തേത് ₹30 ലക്ഷം ചിലവിൽ ദുരന്തബാധിതർക്ക് കേരള ഗവൺമെൻ്റ് ടൗൺഷിപ്പിൽ നിർമ്മിച്ചു നൽകുന്ന വീട്! ആദ്യത്തേത് ചെറിയൊരു നിർമ്മാണ കരാറുകാരൻ ആയ ഈയുള്ളവൻ ആണ് നിർമ്മിച്ചത്! രണ്ടാമത്തേത് വിശ്വപ്രസിദ്ധ കൺസ്ട്രക്ഷൻ കമ്പനി ആയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും …..ശ്രദ്ധിക്കണ്ടേ അമ്പാനേ.”

മുണ്ടക്കൈ-ചുരൽമലഉരുൾപൊട്ടലിന് ഒരു വയസ്സ് തികയുന്ന വേളയിലാണ് ഈ പോസ്റ്റ് (ജൂലൈ 31,2025). ആ വേളയിൽ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കൽപറ്റ ടൗൺഷിപ്പിലെ മാതൃകാ വീടിന്റെ നിർമ്മാണം പൂർത്തിയായിരുന്നു.
ഈ ഒരു ദാരുണസംഭവത്തിന്റ നടുക്കത്തിൽ നിന്നും മാറി ദുരിതാശ്വാസ പ്രവർത്തനവുമായി മുന്നോട്ട് പോവുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ. അത് കൊണ്ട് തന്നെ ഈ അവകാശവാദത്തിന് സത്യാവസ്ഥ അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക: ബംഗ്ലാദേശിൽ സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ ആക്രമിച്ചതിന്റെ വീഡിയോ ലൗ ജിഹാദ് എന്ന പേരിൽ പ്രചരിക്കുന്നു
സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ,₹15 ലക്ഷം ചിലവിൽ വീട് നിർമ്മിച്ചുവെന്ന് അവകാശപ്പെടുന്ന നീതൂസ് അക്കാദമിയുടെ ജൂലൈ 31, 2025ലെ പോസ്റ്റ് കണ്ടു.
“മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നുവെന്ന്,” പറയുന്ന പോസ്റ്റിലെ വിവരങ്ങൾ ഇതാണ്.
“കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും ₹15 ലക്ഷം സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്,” എന്ന് പോസ്റ്റിൽ നീതൂസ് അക്കാദമി വ്യക്തമാക്കുന്നുണ്ട്. അതിൽ നിന്ന് വീടിനുള്ള സ്ഥലം വാങ്ങുന്നതിനും ഇൻ്റീരിയർ ജോലിക്കും ചിലവാക്കിയത് ഉൾപ്പെടുത്താതെയുള്ള തുകയാണ് ₹15 ലക്ഷം എന്ന് വ്യക്തം.

കോൺട്രാക്ടർ Shajimon Chooralmala ജൂലൈ 31,2025ൽ ഈ വിഷയത്തിൽ രണ്ടാമതും ഒരു പോസ്റ്റിട്ടതായി ഞങ്ങൾ കണ്ടു.
“ഞാൻ പറഞ്ഞതുകയിൽ സ്ഥലത്തിൻ്റെ വില ഉൾപ്പെടുന്നില്ല. ഇൻ്റീരിയർ വർക്ക് ഉൾപ്പെടുന്നില്ല…മേൽ അക്കാദമിക്ക് അതിനുള്ള തുകയും ചിലവായിട്ടുണ്ട് 785 ചതുരശ്ര അടിയുടെ വീടിന് 14,13,000 രൂപയാണ് കരാർ പ്രകാരം നിശ്ചയിച്ച തുക അതിൽ 2% Gst പോകും,” എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.
അതിൽ നിന്നും സ്ഥലത്തിൻ്റെ വിലയും ഇൻ്റീരിയർ വർക്കും കൂടാതെയുള്ള തുകയാണ് ഈ പറയുന്ന ₹15 ലക്ഷം എന്ന് മനസിലാക്കി.

തുടർന്ന് പരിശോധിച്ചത്, സർക്കാർ വീടിന്റെ ചിലവിനെ പറ്റിയാണ്. അതിനായി ഒരു കീവേർഡ് സേർച്ച് നടത്തി. അപ്പോൾ മാധ്യമം പത്രത്തിന്റെ വെബ്സെറ്റിലെ ഫെബ്രുവരി 27, 2025ലെ വാർത്ത കിട്ടി.
“പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ടൗൺഷിപ്പിനായി എൽസ്റ്റൺ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കാനും തീരുമാനിച്ച സർക്കാർ, റസിഡൻഷ്യൽ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വർഷത്തേയ്ക്ക് അന്യാധീനപ്പെടുത്താൻ പാടില്ലെന്ന നിബന്ധനയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്,” വാർത്ത പറയുന്നു.

ഫെബ്രുവരി 27, 2025ൽ ക്യാബിനറ്റ് തീരുമാനം വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വെബ്സൈറ്റിലെ കുറിപ്പും ഞങ്ങൾക്ക് കിട്ടി.
വയനാട് മാതൃകാ ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എൽസ്റ്റൺ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പൽ പ്രദേശത്താണ് എന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ, “ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, ₹15 ലക്ഷം നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിർദ്ദേശം നല്‍കും. ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ₹20 ലക്ഷമായിരിക്കും,” എന്ന് വ്യക്തമാക്കുന്നു.

ഒരു വീട് നിർമ്മിക്കുന്നതിനുളള സ്പോൺസർഷിപ്പ് തുക ₹20 ലക്ഷം ആയിരിക്കുമെന്നാണ് സർക്കാരിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പ് വെബ്സൈറ്റും ഫെബ്രുവരി 27, 2025ലെ കുറിപ്പിൽ പറയുന്നത്.
റവന്യൂ മന്ത്രി കെ രാജന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെപി ജയദീപിനെ ഈ വിഷയത്തിൽ ഞങ്ങൾ ബന്ധപ്പെട്ടു.
“വീടിന്റെ വലുപ്പം.1000 sqft ആണ്. അതില്‍ രണ്ട് ബെഡ് റൂം, രണ്ട് ബാത്ത് റൂം, ഡൈനിംഗ് ഹോള്‍, സിറ്റിംഗ് ഏരിയ, പഠനമുറി, കിച്ചണ്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ഇത്രയും സൗകര്യമാണുള്ളത്. ഇതില്‍ കിച്ചണില്‍ ഇന്റീരിയല്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പുറമെ മുറ്റം ഇന്റര്‍ലോക്ക് ചെയ്യുന്നുണ്ട്. വീടിന് ചുറ്റും ഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കുന്നുണ്ട്. പുറമെ 7 സെന്റ് സ്ഥലത്തിന്റെ വിലയും, ഇതെല്ലാം ചേര്‍ന്ന് ₹20 ലക്ഷം ആണ് ഒരു വീടിന്റെ നിര്‍മ്മാണ ചെലവ്,” അദ്ദേഹം പറഞ്ഞു.
“ടൗണ്‍ഷിപ്പിന്റെ മാതൃകയില്‍ വീടുകള്‍ക്ക് പുറമെ ഒരു ഗ്രാമത്തിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്കൂള്‍, അംഗണ്‍വാടി, ബാങ്ക്, ആരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയാണ് ടൗണ്‍ഷിപ്പില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് കൂടാതെ, ആ ടൗൺഷിപ്പിലേക്ക് അപ്പ്രോച്ച് റോഡും പണിയേണ്ടതുണ്ട്. അതിന്റെ എല്ലാ ചെലവ് കൂടി പരിഗണിച്ച്, വീടിന്റെ ചിലവ് കണക്കാക്കുമ്പോൾ, ഒരു വീടിന് ₹30 ലക്ഷം വന്നേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
“അതിൽ ₹ 20 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴി കിട്ടും. ₹ 10 ലക്ഷം സർക്കാർ ചിലവഴിക്കും,” അദ്ദേഹം വ്യക്തമാക്കി.
അതായത്, ഇപ്പോൾ സർക്കാർ നിർമ്മിക്കുന്ന വീടിന്റെ ചിലവായി പ്രചരിക്കുന്ന ₹30 ലക്ഷം നിർമ്മാണ ചിലവ് മാത്രമല്ലെന്നും മറ്റ് അനുബന്ധ ചിലവുകൾ കൂടിയാണെന്നും വ്യക്തം. പക്ഷെ, നീതൂസ് അക്കാദമി നിർമ്മിച്ച വീടിന്റെ ചിലവായി പ്രചരിക്കുന്ന ₹15 ലക്ഷത്തിൽ സ്ഥലത്തിൻ്റെ വിലയും ഇൻ്റീരിയർ വർക്കിന്റെ തുകയും ഉൾപ്പെടുന്നില്ല. കൂടാതെ, ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള അനുബന്ധ തുകയും അവർക്ക് ചിലവാക്കേണ്ടി വരുന്നില്ല.
ഇവിടെ വായിക്കുക: പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
₹15 ലക്ഷം ചിലവിൽ നീതൂസ് അക്കാദമി ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചപ്പോൾ സർക്കാർ വീടിന് ₹ 30 ലക്ഷം രൂപ ചിലവായി എന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by Neethu’s Academy on July 31,2025
Facebook Post by Shajimon Chooralmala on July 30,2025
Article in CM Pinarayi Vijayan’s Official website on February 27,2025
Article in Public Relations department website on February 27,2025
News report in Madhyamam Online on February 27,2025
Conversation with K P Jayadeep, additional private secretary Revenue Minister K Rajan
Sabloo Thomas
September 18, 2025
Sabloo Thomas
August 2, 2025
Sabloo Thomas
February 5, 2025