വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പല സംഭവങ്ങളും വ്യാജ വർത്തകൾക്കുള്ള ഉറവിടമാവും എന്നതാണ് സമൂഹ മാധ്യമ കാലത്തെ യാഥാർഥ്യം. പെട്രോൾ വില വർദ്ധനവ് മുതൽ മത പരിവർത്തനം വരെ. ഇസ്രേയലിൽ തീവ്രവാദി അക്രമത്തിൽ കൊല്ലപ്പെട്ട സൗമ്യ മുതൽ കേരളത്തിലെ പ്രളയം വരെ. നമ്മുടെയൊക്കെ വർത്തമാന ജീവിതത്തിൽ കേട്ടറിഞ്ഞ സംഭവങ്ങളിൽ പലതും തെറ്റായ പ്രചരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ചിലർ വാർത്ത തെറ്റാണ് എന്ന് അറിയാതെ ഷെയർ ചെയ്യുന്ന നിരുപദ്രവകാരികൾ ആണ്. അറിഞ്ഞുകൊണ്ട് ക്ഷുദ്രമായ ഉദ്ദേശ്യത്തോടെ തെറ്റായ വാർത്ത ഷെയർ ചെയ്യുന്നവരുമുണ്ട്.
2021-ൽ (വ്യാജ) വാർത്ത/തെറ്റായ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടവ
കോവിഡ് കാലമായതിനാൽ ഈ മഹാമാരിയെ കുറിച്ച് ധാരാളം പ്രചരണങ്ങൾ 2021ൽ ഉണ്ടായി. സൗദിയിൽ നിന്നും സൗജന്യമായി ലഭിച്ച കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ സിലിണ്ടറിൽ റിലയൻസ് സ്വന്തം സ്റ്റിക്കർ പതിപ്പിച്ചുവെന്ന് ആയിരുന്നു ഒരു പ്രചരണം. കർണാടകത്തിലെ ആശുപത്രിയിൽ കോവിഡ് രോഗികളെ കൊന്നുവെന്ന അവകാശവാദം വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ഇസ്ലാമിക് ജിഹാദിയെ അറസ്റ്റ് ചെയ്തുവെന്നതായിരുന്നു വേറെ ഒരു പ്രചരണം. ഗംഗയിൽ കോവിഡ് രോഗം വന്നു മരിച്ച ശവങ്ങൾ ഒഴുക്കി നടക്കുന്ന വാർത്ത മാധ്യമങ്ങളിൽ വന്നതിനു പിന്നാലെയാണ് ആ പ്രചരണം പ്രത്യക്ഷപ്പെട്ടത്. കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വീഡിയോയും ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു.
ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി, അടക്കമുള്ളവ ആരോഗ്യ പദ്ധതികളെ കുറിച്ചും തെറ്റിദ്ധാരണജകമായ അവകാശവാദങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് കൂടാതെ രാഷ്ട്രിയവും മതപരവുമായ വളരെ അധികം വ്യാജ പ്രചരണങ്ങൾ 2021ൽ അരങ്ങേറിയിട്ടുണ്ട്.
ന്യൂസ്‌ചെക്കർ 2021ൽ പൊളിച്ചെഴുതിയ പത്ത് തെറ്റായ വിവരങ്ങൾ/വ്യാജ വാർത്തകൾ കൂടുതൽ ചർച്ച ചെയ്യാതെ ഇതാ:
1.സൗദിയിൽ നിന്നുള്ള ഓക്സിജൻ റിലയൻസ് സ്വന്തം പേരിലാക്കി

സൗദിയിൽ നിന്നുള്ള ഓക്സിജൻ സ്വന്തം പേരിലാക്കി റിലിയൻസ് ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നാരോപിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലായിരുന്നു.
Haskar Ali എന്ന പ്രൊഫൈലിൽ നിന്നാണ് വീഡിയോ വൈറലായത്.
രണ്ടു വാർത്തകളെ ഒരുമിച്ച് ചേർത്ത് തയ്യാറാക്കിയ വീഡിയോ ആണ് ഈ പ്രചരണത്തിനു ഉപയോഗിച്ചത്. ഇന്ത്യയില്‍ ഓക്സിജന്‍ ലഭ്യതക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കൊവിഡ് രോഗികളുടെ വാർത്ത ശ്രദ്ധയിൽ വന്നപ്പോൾ സൗദിയിൽ നിന്ന് ഓക്സിജന്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ റിയാദിലെ ഇന്ത്യന്‍ എംബസി എടുത്തിരുന്നു. ഈ വാർത്തയോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റ ലൊക്കേഷൻ നിർമ്മാതാവായി മാറിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ച വാർത്തയും ചേർത്ത് വെച്ചാണ് ഈ പ്രചാരണം നടത്തിയത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
2.LPG :സംസ്ഥാനം 55% നികുതി ഈടാക്കുന്നു

ഡാറ്റയുടെ ഉറവിടം ഏതാണ് എന്ന് വ്യക്തമാക്കാതെ, സംസ്ഥാന നികുതി എന്ന് കാണിച്ചിരിക്കുന്ന കണക്ക് ഏത് സംസ്ഥാനത്തിന്റേതാണ് എന്ന് വ്യക്തമാക്കാതെയാണ് ഈ പ്രചരണം നടന്നത്. ഓരോ സംസ്ഥാനത്തും എൽപിജിയുടെ വില വ്യത്യസ്തമാണ് എന്ന വസ്തുത പോലും പോസ്റ്റ് ഉണ്ടാക്കിയവർ ശ്രദ്ധിച്ചില്ല. ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 5% ജിഎസ്ടി ഈടാക്കുന്നത് കൊണ്ട് സംസ്ഥാനങ്ങൾ മറ്റ് നികുതികൾ ചുമത്തുന്നില്ല.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
3. ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച രോഗികളെ തല്ലി കൊല്ലുന്നു

ബാംഗ്ളൂരിലെ ഒരു ആശുപത്രിയിൽ കോവിഡ് ബാധിച്ച രോഗികളെ തല്ലി കൊല്ലുന്നു എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു. മനഃപൂർവം തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ആണിത്. 2020 മെയ് 19 ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട ഒരു പഴയ വീഡിയോയും പഞ്ചാബിലെ പട്യാലയിലെആശുപത്രി ജീവനക്കാരൻ വിഷാദ രോഗിയെ തല്ലി ചതയ്ക്കുന്ന വീഡിയോയും ചേർത്തതാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
4.DYFI കാവൽ ഏർപ്പെടുത്തിയതിനാൽ ജോജു ജോർജ്ജ് ഭാര്യയെ വീട്ടിൽ നിന്നും മാറ്റി

“ജോജുവിന്‍റെ വീടിന് DYFI കാവല്‍. DYFI എത്തും മുന്‍പ് ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി ജോജു.” ഈ വാക്കുകളോടെ മാതൃഭൂമി ന്യൂസ് വാര്‍ത്ത എന്ന പേരിൽ ഒരു കാർഡ് ഫേസ്ബുക്കിൽ പ്രചരിപ്പിക്കപ്പെട്ടു.
തങ്ങളുടെ ന്യൂസ് കാർഡിന്റെ സ്‌ക്രീൻ ഷോട്ട് വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട് മാതൃഭൂമി വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരുന്നു. പോരെങ്കിൽ മാതൃഭൂമി ന്യൂസ് എന്നതിന് പകരം മാതൃഭൂമി ഡോട്ട് ഇൻ (mathrubhumi.in) എന്നാണ് ന്യൂസ് കാർഡിൽ പറഞ്ഞിരുന്നത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
5.ഇന്തോനേഷ്യയുടെ പ്രസിഡന്റായിരുന്ന സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രി ഇസ്ലാംമതം വിട്ട് ഹൈന്ദവ ധർമ്മം സ്വീകരിച്ചു

ഇന്തോനേഷ്യയുടെ പ്രസിഡന്റായിരുന്ന സുകാർണോയുടെ മകൾ സുക്മാവതി സുകാർണോ പുത്രി ഹിന്ദുമതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഫോട്ടോ ജാവ രാജകുമാരിരാജകുമാരിയായ കഞ്ചെങ് പരമസി ഹിന്ദുമതത്തിലേക്ക് മാറിയ ചടങ്ങിന്റേതാണ്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
6.സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ, ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകി

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് മെയ് 12 5.30ന് മലയാളി നേഴ്‌സായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടു. തുടർന്ന്, ‘സൗമ്യ’ എന്ന് പേരെഴുതിയ ഇസ്രയേല്‍ യുദ്ധവിമാനത്തിന്റെ ചിത്രം വൈറലായി.
ചൈനയുടെ J-10C എന്ന ഫൈറ്റർ വിമാനങ്ങളിൽ ഒന്നിൽ എഡിറ്റിംഗ് വഴി സൗമയുടെ പേര് എഴുതി പടത്തിൽ ചേർത്താണ് ഈ പോസ്റ്റുകൾ നിർമിച്ചത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
7.‘റൂം ഫോർ റിവർ’ പദ്ധതിയെ കളിയാക്കാൻ ഷെയർ ചെയ്യുന്ന പ്രളയ വീഡിയോ

റൂം ഫോർ റിവർ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ഓഡിയോ എഡിറ്റ് ചെയ്തു ചേർത്ത് ഫേസ്ബുക്കിൽ പല പ്രളയ ദൃശ്യങ്ങളുള്ള വീഡിയോ കൊളാഷ് പ്രചരിച്ചിരുന്നു.
കേരളത്തിൽ നിന്നല്ല കന്യാകുമാരി ജില്ലയിൽ നിന്നുള്ളവയാണ് ഈ കൊളാഷിലെ വീഡിയോകൾ.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
8.ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ

ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ ക്ഷണിച്ചുവെന്ന പേരിൽ ഒരു വീഡിയോ പ്രചാരണം ഫേസ്ബുക്കിൽ നടന്നു.ആയുഷ്മാന്‍ ഭാരതിന്റെ ഇൻഷുറൻസ് പദ്ധതിയെ കുറിച്ചുള്ള വിവിധ തരം പ്രചാരണങ്ങളിലൊന്നായിരുന്നു അത്. സർക്കാർ കണ്ടെത്തുന്ന കുടുംബങ്ങൾക്കാണ് ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിന് അർഹതയുണ്ടാവുക. അല്ലാതെ അതിനു അപേക്ഷ ക്ഷണിക്കാറില്ല എന്നതാണ് വസ്തുത.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
9.ശ്മാശാനങ്ങളിൽ മറവു ചെയ്തിരുന്ന ശവശരീരങ്ങൾ ഇരുട്ടിന്റെ മറവിൽ കല്ലറ കുത്തിപ്പൊളിച്ചു പുറത്തെടുത്തു ഗംഗയിൽ ഒഴുക്കിയിരുന്ന മുഹമ്മദ് നാവേദ് ആലം എന്ന ആളെ അറസ്റ്റ് ചെയ്തു

2021 ൽ വളരെ ചർച്ച ചെയ്ത ഒരു സംഭവമായിരുന്നു, ഗംഗയിൽ കോവിഡ് രോഗം വന്നു മരിച്ച ശവങ്ങൾ ഒഴുക്കി നടക്കുന്ന വാർത്ത. ഗംഗ തടത്തിൽ കുഴിച്ചിട്ടിരുന്ന മൃതദേഹങ്ങൾ പുറത്തെടുക്കുന്ന വാർത്തയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ അടിസ്ഥാനമില്ലാത്ത വാർത്തയാണിത്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
10.കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണ ആശുപത്രിയിൽ. ഫേസ്ബുക്കിൽ പ്രചരിച്ചിരുന്ന ഒരു വീഡിയോയിലെ അവകാശവാദമാണിത്. നെഞ്ചുവേദനയെ തുടർന്ന് 2019 ൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ളതാണ് ഈ വീഡിയോ. 2021 ൽ കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് തെറ്റായി പ്രചരിപ്പിക്കപ്പെട്ടു.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.